ബിഹാർ : ബിഹാറിൽ 31 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിന് 11 മന്ത്രിമാർ, കോൺഗ്രസിന് 2. മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പ്, തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ. വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി.
ആർജെഡിയില്‍ നിന്ന് പതിനാറും ജനതാദളില്‍ (ജെഡിയു) നിന്ന് പതിനൊന്നും പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച്എഎമ്മിനും ഒരു മന്ത്രി പദവിയും ലഭിച്ചു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്. 79 എംഎൽമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാരെ ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് പുറമേ ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന നിതീഷിന്‍റെ പാർട്ടിക്ക് 11 മന്ത്രിമാരുണ്ട്. സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.