ക്രിസ്തുവിനോടുള്ള വിശ്വാസം മുതലെടുത്ത്, ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്ന് കാട്ടിനുള്ളിൽ പട്ടിണി കിടന്ന 15 പേരിൽ 4 പേർ മരണപെട്ടു. കെനിയയിലെ മഗരിനിയിൽ ഷാകഹോല ഗ്രാമത്തിൽ നടന്ന സംഭവം ലോകത്തെ നടുക്കിചർച്ച ആയിരിക്കുകയാണ്. പാസ്റ്റർ പറയുന്നത് വിശ്വസിച്ച് യേശുവിനെ കാണാനായി കാട്ടിൽ പോയി പട്ടിണി കിടന്ന നാലുപേരാണ് മരിച്ചത്. ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്നാണ് 15 പേർ കാട്ടിനകത്ത് പട്ടിണികിടക്കാൻ പുറപ്പെടുന്നത്. യേശുവിനെ കാണണമെങ്കിൽ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയണമെന്നാണ് പാസ്റ്റർ ഒരു കൂട്ടം പാവങ്ങളെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. ഇതോടെ 15 പേർ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വനത്തിൽ പ്രാർത്ഥനയും ഉപവാസവുമായി കഴിയുകയായിരുന്നു.
നാല് പേരുടെ മരണം പുറത്തറിഞ്ഞതോടെ പൊലീസെത്തി അവശരായ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയാ യിരുന്നു. എന്നാൽ 11 പേരുടെ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. 4 പേർ അതിനകം മരണത്തിന് കീഴടങ്ങി. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കാൻസി ന്തേംഗേ എന്ന മകെൻസി നെൻഗെ 15 അംഗ സംഘത്തെ യേശുവിന്റെ പേരു പറഞ്ഞു ചതിക്കുകയായിരുന്നു എന്നാണു ആരോപണം . കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ ഇയാൾ അനുയായികളെ ഉപദേശിച്ചു എന്നാണ് പോലീസ് പറയുന്നത്. നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിൽ കഴിയവെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാൾ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നു.





























