കണ്ണൂർ : രാജ്യത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ മൂന്നുഘട്ടങ്ങളായി പൂട്ടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടും. ഇതോടെ തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക. കാഞ്ഞങ്ങാട്, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകൾക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊർണൂർ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാർച്ച് 31-നും പൂട്ടും. പൂട്ടുന്നവയിൽ മൂന്നെണ്ണം ഹൈപവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളുമാണ്.
ജമ്മുകശ്മീർ, ലഡാക്ക്, സിക്കിം, അന്തമാൻ-നിക്കോബാർ, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള 54 കേന്ദ്രങ്ങൾ തത്കാലം നിലനിർത്തും. വടക്കുകിഴക്കൻ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാർച്ച് 31 വരെ ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും. സി-കാറ്റഗറിയിൽപ്പെടുന്ന 109 റിലേ സ്റ്റേഷനുകൾ 2021 ഡിസംബർ 31-ന് സംപ്രേഷണം നിർത്തും. ബാക്കി 152 സ്റ്റേഷനുകൾ ഒക്ടോബർ 31-നകം പ്രവർത്തനം നിർത്തും. ഇവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കാൻ ഉത്തരവിറങ്ങി. പുനർവിന്യാസകാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.
നിലവിലെ ജീവനക്കാരിൽ 90 ശതമാനവും 2025-ൽ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകൾ പൂട്ടുന്നതോടെ കേന്ദ്രസർക്കാരിന് വർഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ സ്ഥാവര ജംഗമവസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീർക്കാനും ജീവനക്കാരെ പുനർവിന്യാസംചെയ്ത് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുമാണു നിർദേശം.