കോന്നി : കഴിഞ്ഞ നാല്പത്തതിമൂന്ന് വർഷമായി നിലയ്ക്കാത്ത സർവീസ് നടത്തുകയാണ് തിരുവനന്തപുരം – കാട്ടാക്കട – പത്തനംതിട്ട – മൂഴിയാർ കെ എസ് ആർ റ്റി സി ബസ്. മൂഴിയാർ നിവാസികൾക്കും ജീവനക്കാർക്കും വെറുമൊരു കെ എസ് ആർ റ്റി സി ബസ് മാത്രമല്ല ഇത്. ഒരു നാടിനെയും ജനതയെയും ഒരു കാലത്ത് പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന വാഹനമാണ് ഇത്. ആറ് ബസുകൾ മൂഴിയാറിന് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. രണ്ട് ഗവി ബസുകളും ഇതുകൂടാതെ ഒരു മൂഴിയാർ ബസ് കൂടി സർവീസ് നടത്തുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കുറെ വർഷകാലമായി നിർത്താതെ സർവീസ് നടത്തുകയും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്ത ബസ് മൂഴിയാർ നിവാസിൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
ആദ്യ കാലത്ത് മൂഴിയാറിലേക്ക് വേണ്ട പാലും പച്ചക്കറികളും എന്തിന് കത്തുകൾ വരെ എത്തിക്കുവാൻ ഉപയോഗിച്ചിരുന്ന കെ എസ് ആർ റ്റി സി ബസ് മെയിൽ വാഹനമായി ഇപ്പോഴും ഉപയോഗിക്കുന്നു. നാട്ടുകാർക്ക് പുറമേ കക്കിയിലും ആനത്തോട്ടിലുമുള്ള പോലീസ് ഉദ്യോഗസ്ഥർ, ഈറ്റ വെട്ട് തൊഴിലാളികൾ എന്നിവർ എല്ലാം ഈ വാഹനത്തെ ആശ്രയിച്ചാണ് യാത്ര. കാട്ടാകടയിൽ നിന്ന് 207 കിലോമീറ്റർ ഒരു ഭാഗത്തേക്ക് മാത്രം സഞ്ചാരിച്ചാണ് ബസ് എത്തുന്നത്. ആങ്ങമൂഴികഴിഞ്ഞാൽ കൊടും വനത്തിലൂടെയുള്ള യാത്ര.
ആങ്ങമൂഴിയിൽ നിന്ന് മൂഴിയാർ വരെ 18 കിലോമീറ്റർ സഞ്ചരിക്കണം. കാടിന്റെ സൗന്ദര്യവും ആസ്വദിച്ച് വന്യ ജീവിളെയും കണ്ട് ശുദ്ധ വായുവും ശ്വസിച്ച് യാത്ര ചെയ്യാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കെ എസ് ഇ ബി ജീവനക്കാർ അടക്കം ഇരുനൂറിൽ അധികം ജീവനക്കാരുണ്ട് ആങ്ങമൂഴിയിൽ. ഇവരുടെ ഏക യാത്ര മാർഗമാണ് ഈ ബസ്. 43 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ഈ കെ എസ് ആർ റ്റി സി ബസിനെ തിരുവനന്തപുരം മലയൻകീഴ് പഞ്ചായത്ത് ആദരിക്കുകയും ചെയ്തിരുന്നു.





























