ഷൊർണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രെസ്സിന്റെ കന്നിയോട്ടത്തിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന വാദം പൊളിഞ്ഞു. ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റെടുക്കാൻ വി കെ ശ്രീകണ്ഠന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളിലെ പോസ്റ്റർ കോൺഗ്രസ് നേതാക്കൾ തന്നെ ട്രെയിനിൽ ഒട്ടിക്കുകയായിരുന്നു. പഞ്ചായത്ത അംഗം ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കളെ റെയിൽവേ പോലീസ് അറസ്റ്റ് ജാമ്യത്തിൽ ചെയ്ത് വിട്ടയച്ചു.
ആയിരം രൂപ വീതം പിഴയുമിട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരിൽനിന്നും 1000 രൂപവീതം പിഴയീടാക്കി, റെയിൽവേ കോടതി ജാമ്യത്തിൽ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയുംചെയ്തു.
പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊർണൂരെത്തിയപ്പോഴായിരുന്നു പ്രവർത്തകർ കൊണ്ടുവന്ന പ്ലക്കാർഡുകളിലെ പോസ്റ്റർ തീവണ്ടിയിൽ പതിച്ചത്. മഴപെയ്തപ്പോൾ തീവണ്ടിക്കുമുകളിൽ വീണ വെള്ളത്തിൽ പോസ്റ്റർ പതിക്കുകയായിരുന്നു. പോസ്റ്ററുകൾ ആർ.പി.എഫ്. ഉദ്യോഗസ്ഥർ നീക്കംചെയ്തെങ്കിലും പരാതിയായതോടെ കേസെടുത്തു. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ ആർ.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയിൽവേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകൾ പതിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.