മുംബൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ച് തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിലെ പറഭാനി ജില്ലയിലാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബോചടണ്ട മേഖലയിൽ സോൻപത് പോലീസ് സ്റ്റേഷൻ മേഖലയിലാണ് അപകടമുണ്ടായത്. ഫാമിലുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ആറ് തൊഴിലാളികളാണ് ടാങ്കിലിറങ്ങിയത്.
വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി അവർ ബോധരഹിതരായി വീഴുകയുമായിരുന്നു. എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേർ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2019 മുതൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ 188 പേർ മരിച്ചിട്ടുണ്ടെന്ന് 2022 ജൂലൈയിൽ സർക്കാർ ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്.