ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ ഇനി മടങ്ങിവരില്ലെന്ന് വിദഗ്ധരുടെ കണ്ടെത്തൽ. തമിഴ്‌നാട് വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോഴുമുള്ളത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഇവിടെ തമ്പടിച്ചിട്ട്. നിലവിൽ ആന പൂർണ ആരോഗ്യവാനാണ്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ല.
മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന 2 ദിവസമായി ചുറ്റിത്തിരിയുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.