തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് കെ.എസ്.ആര്‍.ടി.സി തയ്യാറെടുക്കുന്നു. 50 രൂപക്ക് ഒരു ദിവസം നഗരത്തിലെവിടെയും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് ഈ സര്‍വ്വീസിന്‍റെ പ്രത്യേകത.
തിരുവനന്തപുരം നഗരത്തിലെ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ എല്ലാറ്റിനേയും ഉള്‍ക്കൊള്ളൂന്ന 7 റൂട്ടുകളാണ് സിറ്റി സര്‍വ്വീസിനുള്ളത്. നിലവില്‍ നഗരത്തിലോടുന്ന ഓര്‍ഡിനറി ബസ്സുകള്‍ പോകാത്ത റൂട്ടുകളാണിത്. 90 ബസ്സുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി ഒരുക്കിയിട്ടുള്ളത്. പഴയ ലോ ഫ്ളോർ ബസ്സുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ആദ്യ പരീക്ഷണ ഓട്ടം ഇന്ന് നടന്നു. സമയക്രമം, ബസ്സുകള്‍ പുതിയ റൂട്ടില്‍ ഗതാഗത കുരുക്കുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് പരിശോധിച്ചത്.
തിരക്കുള്ള ദിവസമുള്‍പ്പെടെ രണ്ട് പരീക്ഷണങ്ങള്‍ കൂടി നടത്തും. ഓരോ റൂട്ടനുസരിച്ച് ബസ്സുകള്‍ക്ക് റെഡ്, ബ്ലൂ, ബ്രൗണ്‍, യെല്ലോ, മാഗ്നറ്റ,ഓറഞ്ച് എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. 50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ സര്‍ക്കുലര്‍ സര്‍വ്വീസില്‍ എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. തലസ്ഥാന നഗരത്തിലെ പരീക്ഷണം വിജയിച്ചാല്‍ എറണാകുളം, കോഴിക്കോട് നഗരങ്ങളിലേക്കും സര്‍ക്കുലര്‍ സര്‍വ്വീസ് വ്യാപിപ്പിക്കും.