തിരുവനന്തപുരം : കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല.
ഒന്നരവർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ്സ സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം. ടൂറിസം മേഖലകളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉൾപ്പടെ നൽകും.
രണ്ടാം ഘട്ടലോക്ക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകൾ തുറക്കുന്നത്. മൂന്നാർ, പൊൻമുടി, തേക്കടി, വയനാട്, ബേക്കൽ, കുട്ടനാട് ഉൾപ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കെത്താം. പക്ഷെ സഞ്ചാരികൾക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ആദ്യഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ബീച്ചുകൾ ഉൾപ്പടെ തുറസായ ടൂറിസം മേഖലകൾ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂർണ്ണലോക്ഡൗൺ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാവില്ല. എന്നാൽ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല. ലോക്ക്ഡൗണിൽ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്നാണ് ഇന്നലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്. ഇത്തവണ വെർച്വലായി ഓണഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.