കൊല്ലം : പെട്രോളടിച്ചശേഷം പണമാവശ്യപ്പെട്ടതിന് ശക്തികുളങ്ങര മരിയാലയം ജങ്ഷനു സമീപമുള്ള സ്വകാര്യ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കൾ പോലീസ് പിടിയിലായി. പോരുവഴി അമ്പലത്തുംഭാഗം റേഡിയോമുക്കിനു സമീപം പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവ വന്മള തെക്കേച്ചേരിയിൽ ഷഹന മൻസിലിൽ നവാസ് (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ രാത്രി പമ്പിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ചശേഷം ഇവർ 20 രൂപ നൽകുകയായിരുന്നു. ബാക്കി ആവശ്യപ്പെട്ട ജീവനക്കാരനായ ജെറോണിനെ ഇവർ ആക്രമിച്ചു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ അസ്ഥി പൊട്ടി.
സംഭവത്തിനുശേഷം പമ്പ് ജീവനക്കാർ തടഞ്ഞുവെച്ച ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബൈക്കിൽ രക്ഷപ്പെട്ട പ്രിജിത്തിനെ ശക്തികുളങ്ങര ഹാർബറിന് സമീപത്തു നിന്ന് വെളുപ്പിന് പോലീസ് പിടികൂടി.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, എസ്.ഐ. അനീഷ്, എ.എസ്.ഐ.മാരായ പ്രദീപ്, സജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.