തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സ്‌കൂൾ തുറക്കുമ്പോൾ പ്രഥമാധ്യാപകരില്ലാതെ 509 സർക്കാർ പ്രൈമറി സ്‌കൂളുകൾ. അധ്യാപകരിൽനിന്ന് സ്ഥാനക്കയറ്റം നൽകി ഒഴിവ് നികത്താത്തതാണ് കാരണം. എന്നാൽ എറണാകുളം ജില്ലയിൽ ആകെയുള്ള 41 ഒഴിവുകളിൽ 21 ഇടത്ത് പ്രഥമാധ്യാപകരെ നിയമിച്ചതാണ് നടന്ന ഏക നടപടി. ഓരോ ജില്ലയിലും അതത് വിദ്യാഭ്യാസ ഉപ ഡയറകട്കർമാരാണ് സ്ഥാനക്കയറ്റത്തിന്റെ ഉത്തരവ് സർക്കാർ അനുമതിയോടെ പുറത്തിറക്കേണ്ടത്. എൽ.പി. മാത്രമുള്ളവയും യു.പി. മാത്രമുള്ളവയും രണ്ടുംകൂടി ഉള്ളവയുമായ സ്‌കൂളുകകൾ ഒഴിഞ്ഞു കിടക്കുന്നവയിലുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകൾ സജ്ജമാക്കുന്നതിന് പ്രഥമാധ്യാപകന്റെ സാന്നിധ്യം പ്രധാനമാണ്. എന്നാൽ ഇക്കാര്യത്തിൽ ജാഗ്രത ഇല്ലാതെപോയി.
മറിച്ച് വിദ്യാഭ്യാസവകുപ്പിലെ മറ്റു തസ്തികകളിൽ കൃത്യമായി സ്ഥാനക്കയറ്റം നടക്കുകയുംചെയ്തു. ഡി.ഇ.ഒ. മാരിൽനിന്ന് ഡി.ഡി. മാരിലേക്കും ഹൈസ്‌കൂൾ പ്രഥമാധ്യാപകർ/ എ.ഇ.ഒ.മാർ എന്നിവരിൽനിന്ന് ഡി.ഇ.ഒ. മാരിലേക്കും ജൂനിയർ സൂപ്രണ്ടുമാരിൽനിന്ന് സീനിയർ സൂപ്രണ്ടുമാരിലേക്കും ഹെഡ് ക്ലർക്കുമാരിൽനിന്ന് ജൂനിയർ സൂപ്രണ്ടുമാരിലേക്കുമുള്ള സ്ഥാനക്കയറ്റങ്ങളാണ് നടന്നത്. പ്രഥമാധ്യാപകരില്ലാത്ത സ്‌കൂളുകളിൽ ഒരു അധ്യാപകന് ചുമതല നൽകിയാണ് പ്രവേശനോത്സവ ഒരുക്കം നടന്നുവരുന്നത്. അധ്യാപകരുടെ സ്ഥലംമാറ്റത്തിന്റെ കാര്യത്തിലും നടപടി ആവാത്തതിനാൽ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 5864 സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.





























