ആറന്മുള : ആചാരാനുഷ്ഠാനങ്ങൾക്കുവിരുദ്ധമായി വള്ളസ്സദ്യ വാണിജ്യവത്കരിച്ച് പാർഥസാരഥിക്ഷേത്ര മതിലകത്ത് നടത്താനുള്ള ദേവസ്വംബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 52 പള്ളിയോടക്കരയിലെ നാഥന്മാർ ആറന്മുള കിഴക്കേനടയിലുള്ള ദേവസ്വം ബോർഡിന്റെ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. 250 രൂപ നിരക്കിൽ വള്ളസ്സദ്യകൾ സ്പെഷ്യൽ പാസ് മുഖേനെ ഞായറാഴ്ച ക്ഷേത്രമതിലകത്ത് നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ ചേർന്ന പള്ളിയോട സേവാസംഘത്തിന്റെ അടിയന്തിര പൊതുയോഗമാണ് ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്.
‘എന്തൊരവിവേകമിതു തോന്നുവാനെന്തൊരു ബന്ധം…’ എന്ന സന്താനഗോപാലം വഞ്ചിപ്പാട്ടിലെ ഈരടി പാടിയാണ് കരനാഥന്മാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, വൈസ് പ്രസിഡൻ്റ് കെ.എസ് സുരേഷ്, ജോയിൻ്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ കുറുപ്പ്, ബി. കൃഷ്ണകുമാർ, ഡോ. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നല്കി.





























