ദില്ലി ; ഹോളി ആഘോഷത്തിനിടെ ദില്ലിയില്‍ നടന്നത് റെക്കോർഡ് മദ്യ വിൽപ്പനയുടെ കണക്ക് പുതുവത്സര രാവിൽ കുടിച്ച് തീർത്തത്തിനേക്കാൾ അധികമാണ് ഹോളി കളറാക്കാൻ ദില്ലിക്കാർ കുടിച്ച് തീർത്തത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തിലെ വിൽപ്പന റെക്കോർഡ് ഉൾപ്പെടെ ഈ വർഷം എല്ലാ മുൻ റെക്കോർഡുകളും തകർത്ത് കൊണ്ടുള്ള മദ്യവിൽപ്പനയാണ് ദില്ലിയിൽ നടന്നത്. ടൈംസ് നൗവിന്‍റെ റിപ്പോർട്ട് പ്രകാരം മാർച്ച് 6 ന് മാത്രം 26 ലക്ഷം കുപ്പി മദ്യം വിറ്റഴിച്ചു. എക്‌സൈസ് വകുപ്പിന്‍റെ കണക്കനുസരിച്ച്, ദില്ലി നിവാസികൾ ഹോളി ആഘോഷ ദിവസം മാത്രം 58.8 കോടി രൂപയുടെ മദ്യം കുടിച്ചു തീർത്തു. പുതുവർഷ തലേന്ന് വിറ്റഴിച്ച 20 ലക്ഷത്തിന്‍റെ ഇരട്ടിയിലേറെ വരുമിത്.
ഈ മാർച്ചിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വരുമാനം ലഭിച്ചതായി ദില്ലി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷ ദിവസങ്ങളിൽ ഉയർന്ന മദ്യവിൽപ്പന ഉണ്ടായിരുന്നിട്ടും അതിനെ എല്ലാം മറികടക്കുന്നതാണ് ഈ മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ മാത്രം നടന്ന വിൽപ്പന എന്നാണ് കണക്കുകൾ പറയുന്നത്.മാർച്ച് ഒന്നിന് മാത്രം 27.9 കോടി രൂപയുടെ 15.2 ലക്ഷം കുപ്പി മദ്യം വിറ്റു. മാർച്ച് രണ്ടിന് 26.5 കോടി രൂപയുടെ 14.6 ലക്ഷം കുപ്പികളും മാർച്ച് 3 ന് 31.9 കോടിയുടെ 16.5 ലക്ഷം കുപ്പികളും മാർച്ച് 4 ന് 35.5 കോടിയുടെ 17.9 ലക്ഷം കുപ്പികളും മാർച്ച് 5 ന് 46.5 കോടിയുടെ 22.9 ലക്ഷം കുപ്പികളും വിറ്റു. മദ്യത്തിന്‍റെ ഡിമാൻഡ് വർദ്ധിച്ചതോടെ മിക്ക മദ്യശാലകളിലും പ്രമുഖ ബിയർ ബ്രാൻഡുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു.