കോന്നി : കോന്നി മെഡിക്കൽ കോളേജ് മോർച്ചറി പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ വരെ നടന്നത് 58 പോസ്റ്റ്മോർട്ടങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുരൂഹമായി മരണപെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. 2025ഫെബ്രുവരി 16 നാണ് കോന്നി മെഡിക്കൽ കോളേജിൽ ആദ്യമായി പോസ്റ്റ്മോർട്ടം നടന്നത്. കുത്തേറ്റ് മരിച്ച പെരുനാട് മമ്പാറ സ്വദേശി ജിതിൻ (35) ന്റെ മൃതദേഹമാണ് കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആദ്യമായി പോസ്റ്റ് മോർട്ടം ചെയ്തത്. പിന്നീട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള ആത്മഹത്യകൾ, കൊലപാതകങ്ങൾ തുടങ്ങി ഒട്ടേറെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കോന്നിയിൽ പൂർത്തിയാക്കി.
ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തന സജ്ജമാക്കിയതാണ് കോന്നി മെഡിക്കൽ കോളേജ് മോർച്ചറി. 2.09 കോടി രൂപയാണ് ഫോറൻസിക് ബ്ലോക്കിന്റെ നിർമ്മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേംബര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫിസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആത്മഹത്യകൾ, അപകട മരണങ്ങൾ, കൊലപാതകങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലും എത്തിച്ചാണ് മുൻപ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ഈ രണ്ട് സ്ഥലങ്ങളിലും എത്തിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകിട്ടാൻ താമസം നേരിട്ടിരുന്നു. കോന്നി മെഡിക്കൽ കോളേജില്‍ മോർച്ചറി പ്രവർത്തനമാരംഭിച്ചതോടെ ഇതിന് പരിഹാരമായി.






























