കൊല്ലം: എ.ഐ ക്യാമറ കണ്ണ് തുറന്നത് മുതൽ ഇന്നുവരെയുള്ള ഒൻപത് മാസത്തിനിടയിൽ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങൾ. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, ഇരുചക്രവാഹനത്തിന് പിൻസീറ്റിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുക, മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ അധികം പേരുടെ യാത്ര, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് എ.ഐ ക്യാമറയിൽ കുടുങ്ങിയത്. ജില്ലയിൽ എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ അഞ്ചുമുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.
58 എ.ഐ ക്യാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ, മൊബൈൽ ഫോൺ ഉപയോഗത്തിന് 2000 രൂപ, റെഡ് സിഗ്നൽ മുറിച്ച് കടക്കലിന് 1000 രൂപ, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുണ്ടെങ്കിൽ 1000 രൂപ, അമിത വേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ നിരക്കുകൾ. അതുപ്പോലെ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. നിയമലംഘനം ആവർത്തിച്ചാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.





























