ന്യൂഡൽഹി : അന്താരാഷ്ട്ര വേദികളിൽ നിന്നും വിദേശ പ്രതിനിധികളിൽ നിന്നും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ലഭിച്ച അപൂർവ ഉപഹാരങ്ങൾ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് സുവർണാവസരം. ചരിത്രത്തിലാദ്യമായി വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സമ്മാന ശേഖരമായ ‘തോഷഖാന’യിലെ വസ്തുക്കൾ ഓൺലൈൻ ലേലത്തിന് വെച്ചിരിക്കുകയാണ്. റോളക്സ് വാച്ചുകൾ മുതൽ പൗരാണിക വെള്ളി പാത്രങ്ങൾ വരെയുള്ള മുന്നൂറോളം അമൂല്യ വസ്തുക്കളാണ് ഈ ഇ-ലേലത്തിൽ (e-bidding) ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിൽ മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രം പങ്കെടുക്കാമായിരുന്ന ഇത്തരം ലേലങ്ങളാണ്, 2024-ൽ പരിഷ്കരിച്ച തോഷാഖാന ചട്ടങ്ങൾ പ്രകാരം ഇപ്പോൾ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ ലഭിച്ച സമ്മാനങ്ങളാണ് നിലവിൽ ലേലത്തിലുള്ളത്.
ജൂൺ 8-ന് ആരംഭിച്ച ഈ ലേലം 2026 ജൂൺ 30 വരെ തുടരും. ആചാരപരമായതും പൈതൃക പ്രാധാന്യമുള്ളതും ശേഖരിക്കാൻ യോഗ്യവുമായ നിരവധി വസ്തുക്കൾ ലേലത്തിലുണ്ട്. ഇവയുടെ അടിസ്ഥാന വില (reserve price) 2,385 രൂപ മുതൽ മുകളിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റോളക്‌സിന്റെ യാച്ച്-മാസ്റ്റർ ശേഖരത്തിൽ നിന്നുള്ള രണ്ട് വാച്ചുകൾ, ഒമാനിൽ നിന്നുള്ള വെള്ളി കഠാര, ലണ്ടനിൽ നിർമ്മിച്ച സ്റ്റെർലിംഗ് സിൽവർ ടീ സെറ്റ്, ആപ്പിൾ മാക്ബുക്ക് പ്രോ, വെള്ളി അലങ്കാര വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് ലേലത്തിലെ പ്രധാന ആകർഷണങ്ങൾ.





























