കാസര്‍കോട്: സംസ്ഥാനത്തെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങളാണ് പൂട്ടിയത്. പരിശോധന കേന്ദ്രങ്ങൾ നിർത്തലാക്കുന്നതോടെ എയ്ഡ്സ് രോഗം കണ്ടെത്താനാകാതെ കൂടുതൽ പേരിലേക്ക് പടരാൻ ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എച്ച് ഐ വി പരിശോധനയും കൗൺസിലിംഗുകളുമാണ് കേന്ദ്രങ്ങളിൽ നടക്കുന്നത്.
മെഡിക്കൽ കോളേജുകൾ, ജില്ല- താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കിയത്. ഒമ്പത് എണ്ണം. തിരുവനന്തപുരത്തും എറണാകുളത്തും എട്ടുവീതവും തൃശൂരിൽ ഏഴും ആലപ്പുഴ, കണ്ണൂർ, കൊല്ലം ജില്ലകളിൽ 5 ഉം ഇടുക്കി-2,കാസർകോട് -4, കോട്ടയം 3, പാലക്കാട്, വയനാട് -2 വീതവും പത്തനംതിട്ട, മലപ്പുറം- ഒന്ന് വീതവുമാണ് നിർത്തലാക്കിയത്.





























