പാലാ : രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക മുറുകുകയാണ്. ആരാകും പാലാ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ആകുന്നത്. സിപിഎം ആണ് ചെയർമാൻ ആരാവണമെന്നു തീരുമാനിക്കുന്നതെങ്കിലും ഇപ്പോൾ സിപിഎം ന്റെ ചെയർമാൻ ആരാകണമെന്നും സിപിഎം ഏരിയ കമ്മിറ്റിക്കോ, ജില്ലാ കമ്മിറ്റിക്കോ തീരുമാനിക്കാനാവാത്ത തരത്തിൽ സങ്കീർണമായി കാര്യങ്ങൾ.
19 ആം തീയതിയാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും 18 ന് വൈകിട്ടോടെ പാർട്ടിയുടെ പ്രഖ്യാപനമുണ്ടായേക്കും എന്നാണറിയുന്നത്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച ഏക ആൺ തരിയും ഓട്ടോ റിക്ഷാ അടയാളത്തിൽ മത്സരിച്ച വനിതയുമാണ് സിപിഎം ചെയർമാൻ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതെന്നാണ് പൊതുവിലുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഒരാൾ പാലാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ൽ എത്തിപ്പെട്ടതാണെങ്കിലും മറു വശത്തുള്ള വനിത ബാലസംഘം മുതൽ സിപിഎം ൽ സജീവമായുണ്ട്.
അരിവാൾ ചുറ്റിക ,നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കണമെന്നതും ഓട്ടോ റിക്ഷാ ചിഹ്നത്തിൽ മത്സരിക്കണമെന്നതും പാലാ ലോക്കൽ കമ്മിറ്റിയുടെ അന്തിമ തീരുമാനമായിരുന്നു. ആ നിർദ്ദേശം അനുസരണയുള്ള പാർട്ടി പ്രവർത്തകർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ദേശാടന പക്ഷികൾക്ക് പാർട്ടി ചിഹ്നം നൽകിയതിൽ ഇനിയും ദേശാടനം നടത്തിയാലും ഒരു കുരുക്ക് ഇരിക്കട്ടെ എന്നതിനാലാണെന്നും ആക്ഷേപമുണ്ട്.
പാലാ നഗരസഭയിൽ സിപിഎം പാർട്ടിയിൽ ഇപ്പോൾ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ തന്നെ യുള്ള ഷീബ ജിയോ എൻ സിപി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചതാണ്. കൊടുത്തിരിക്കുന്ന രേഖകളിലും അവർ എൻ സി പി യാണ്. അതുകൊണ്ടു തന്നെ അവർ എൻ സി പി ജില്ലാ അധ്യക്ഷൻ ബെന്നി മൈലാടൂറിന്റെ വിപ്പുകൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്. പക്ഷെ എൻ സിപി ഇടതുമുന്നണി ഘടക കക്ഷി ആയതിനാൽ ഷീബയെ മാമോദീസാ മുക്കി സിപിഎം ആക്കിയെങ്കിലും മുന്നണി നിലപാടിന് വിരുദ്ധമായി വിപ്പ് ഇറക്കാൻ കഴിയില്ല. ഇപ്പോൾ ഷീബ ജിയോ എന്ന അദ്ധ്യാപിക ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിയാണ്.
മറ്റൊരു അംഗമായ ചെത്തിമറ്റം വാർഡ് മെമ്പർ ബിന്ദു മനു വിവാദങ്ങൾക്കൊന്നുമില്ല, ഞാനെന്നും സിപിഎം പ്രവർത്തകയായും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചും നിലകൊള്ളും എന്നാണ് മുൻ കാലങ്ങളിൽ പറഞ്ഞിട്ടുള്ളത്. ചെയർമാൻ ആകാൻ ഞാനില്ല എന്നവർ അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്. പഴയ ഡി വൈ എഫ് ഐ കാരിയായ ഇവർ എങ്ങനെ എങ്കിലും മൂന്നു വർഷം കൂടി കഴിഞ്ഞു കിട്ടിയാൽ മതി എന്നും ചിന്തിക്കുന്ന ആളാണ്. സ്വന്തം പാർട്ടിയിലെ കുത്തിത്തിരുപ്പുകളാണ് അവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഒരവസരത്തിൽ അവർക്കെതിരെ ഏക ആൺ തരി കുത്തിത്തിരുപ്പുണ്ടാക്കുകയും അവർ പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച്പൊട്ടി കരയുകയും ചെയ്തിരുന്നു.
അതിനു ശേഷം അവർ ഏക ആൺ തരിയുമായുള്ള നയ തന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കുകയും എങ്ങനെയെങ്കിലും അഞ്ചു വർഷമൊന്നു ആയാൽ മതിയെന്ന നിലപാടിലായിരുന്നു. സാധാരണ വീട്ടമ്മയായ ഇവർക്ക് രാഷ്ട്രീയത്തിലെ കുത്തിത്തിരുപ്പുകൾ അന്യമായിരുന്നു. എന്നാൽ കുത്തിത്തിരുപ്പിൽ ഡിപ്ലോമ ഉള്ളവർ കുത്തിമറിഞ്ഞപ്പോൾ ഇനി ഞാൻ ഒന്നിനുമില്ല എന്ന് പറയുകയും മാണി ഗ്രൂപ്പ് വനിതകളെ മകാര പ്രയോഗം നടത്തിയ യോഗത്തിൽ നിന്നും അവർ ഇറങ്ങി പോരുകയും ചെയ്തിരുന്നു.
അന്ന് നാഗവല്ലിയും കള്ളിയങ്കാട്ടു നീലിയും ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ശരീരവുമായി ഇന്നേക്ക് ദുര്ഗാഷ്ടമി…ഉന്നെ കൊന്ന് .. ഉന്നൂടെ രക്തത്തെ കുടിച്ച് നാൻ ഓങ്കാരനടനം ആടുവേൻ എന്നലറി വിളിച്ചപ്പോൾ തള്ളി പോയത് മാണി ഗ്രൂപ്പ് ചെയർ പേഴ്‌സൺമാരുടെ കണ്ണായിരുന്നു. തള്ളി പോയ കണ്ണ് പൂർവ സ്ഥിതിയിൽ ആക്കുവാൻ വാസൻ ഐ കെയറിൽ പോയി ചികിത്സ തേടി എന്നാണറിയുവാൻ കഴിഞ്ഞത്.
പിന്നെയുള്ളത് സതി ശശികുമാറാണ് അവർ ഇപ്പോൾ ഏക ആൺ തരിയുമായി നയതന്ത്ര ബന്ധങ്ങൾ ഒക്കെ വിഛേദിച്ചിരിക്കുകയാണ്. അവരും സജീവ പ്രസാദവും ഇപ്പോൾ ഒറ്റക്കെട്ടാണ് അവർ ഏക ആൺ തരിയുടെ കാറിൽ പോലും കയറാറില്ല. അങ്ങനെ വരുമ്പോൾ ഏക ആൺ തരിയുമായി നയ തന്ത്ര ബന്ധം പുലർത്തുന്നത് ഷീബ ജിയോയും ജോസിൻ ബിനോയും മാത്രമാണ്. സതിയും സജീവ പ്രസാദവും ഒരു ഗ്രൂപ്പും ബിന്ദു മനു കലർപ്പില്ലാത്ത ഒറ്റയാൻ ഗ്രൂപ്പും ആണ്. അങ്ങിനെ ഏക ആൺ തരി വല്ല്യയേട്ടൻ കക്ഷിയെ മൂന്നാക്കി ഭാഗിച്ചു.
ആദ്യം മാണിഗ്രൂപ്പ് ഏക ആൺ തരിയെ വെട്ടി എന്ന് പ്രചരിപ്പിച്ചവർ തന്നെ ഇന്ന് ഏക ആൺ തരിയെ സിപി എമ്മുകാർ വെട്ടുന്നു എന്നും പ്രചരിപ്പിക്കുന്നുണ്ട്. സജീവ പ്രസാദത്തെ വിജയിപ്പിക്കാൻ ഏക ആൺ തരി വിയർപ്പൊഴുക്കി എന്നും കൂട്ടത്തിൽ നിന്നും കാലുവാരി എന്നും പ്രചരിപ്പിക്കുന്നു. സിപിഎം ന്റെ പാലാ ടൗൺ ലോക്കൽ കമ്മിറ്റി മെമ്പറും മുൻ കൗൺസിലറുമായ റോയി ഫ്രാൻസിസ് കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ച 26 ആം വാർഡിൽ നിന്നും ഷീബയെ വിജയിപ്പിക്കുവാൻ അങ്ങേരും കുറെ വിയർപ്പൊഴുക്കിയിരുന്നല്ലോ. അങ്ങേരെ ഈ വനിത വിജയിച്ചതിൽ പിന്നെ മിണ്ടിയിട്ടുണ്ടോ .ആ നന്ദി കേടിനെ കൗണ്ടർ ചെയ്തതാണ് സജീവ പ്രസാദവും. പിന്നെ സിപിഎം പാർട്ടിയിലെ ഒരു ഫുൾ പാർട്ടി മെമ്പറെ വിജയിപ്പിക്കുവാൻ കാൻഡിഡേറ്റ് മെമ്പർ ശ്രമിക്കുന്നത് പാർട്ടി തീരുമാനം അനുസരിക്കലാണല്ലോ. ഏക ആൺ തരിക്കു അത് ശീലമില്ലെങ്കിലും.
ഏക ആൺ തരി പാലായുടെ ചെയർമാൻ ആകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണെന്നും പാർട്ടി പ്രവർത്തകർ ആവേശം മൂത്ത് പോൾവാട്ട് ചാടിയെന്നും ഒക്കെ പ്രചാരണമുണ്ട്. പിന്നെ അണ്ടിപ്പരിപ്പും ഈന്തപ്പഴ കഥയുമെല്ലാം മെനയാൻ തങ്ങൾക്കു മാത്രമേ അവകാശമുള്ളൂ എന്നും മറ്റാരെങ്കിലും കഥകളോ ,നിരീക്ഷണങ്ങളോ, വാർത്തകളോ ആയിട്ട് വന്നാൽ ഞങ്ങൾ അതൊക്കെ തള്ളിക്കളയുമെന്നും നേരിട്ട് കളയുമെന്നും കൂലിയെഴുത്തുകാരൻ എന്ന് വിളിക്കുമെന്നുമൊക്കെ പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

































