ഇടുക്കി: വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് തീവച്ച് അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരൻ പിടിയിൽ. ഇടുക്കി അയ്യപ്പൻകോവിൽ ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ കെ. യു. ബെന്നിയുടെ വീടിന് തീവച്ച കേസിൽ 69 കാരനായ ജോസ് ഉലഹന്നാനാണ് പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെ രണ്ടേമുക്കാലിനാണ് ബെന്നിയുടെ വീടിന് ജോസ് തീവച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. സംഭവം ദിവസം രാത്രി ബെന്നിയുടെ വീടിന്റെ പിന്നിലെ മൺതിട്ട ജോസ് ചാടി കടന്നു. വീട്ടിലേക്കുള്ള ഫ്യൂസ് ഊരിമാറ്റി.
വൈദ്യുതി ബന്ധം വിഛേദിച്ചാൽ ഇൻവെർട്ടർ ഇല്ലാത്തതിനാൽ സിസിടിവി പ്രവർത്തിക്കില്ലെന്ന് ജോസിന് അറിയാമായിരുന്നു. തുടർന്ന് ചാക്കിൽ പ്ലാസ്‌റ്റിക് കുപ്പികൾ നിറച്ചശേഷം വീടിന്റെ മുൻവശത്തെയും പുറകിലത്തെയും വാതിൽക്കൽ വച്ചു. മുൻവശത്തെ വാതിൽക്കൽ വച്ച ചാക്കിന് തീയിട്ടപ്പോൾ പെട്രോൾ വീണ പ്ലാസ്റ്റിക് കുപ്പി വലിയ ശബ്ദത്തിൽ പൊട്ടി. ശബ്ദംകേട്ട് ബന്നിയുടെ മകൻ ലിബിൻ ഉറക്കമുണർന്നു. വീട്ടുകാരെ വിളിച്ചുണർത്തി. മുൻ വശത്ത് തീ കത്തുന്നത് കണ്ടതോടെ പിൻവാതിലിലൂടെ എല്ലാവരും പുറത്തിറങ്ങി. മുൻവശത്തെ വാതിലിൽ ആളിപ്പടർന്ന തീ വീട്ടുകാർ വെള്ളമൊഴിച്ച് അണച്ചു.






























