കൊച്ചി: സർക്കാർ അഭിഭാഷകരുടെ വൻനിരതന്നെയുള്ളപ്പോൾ കേസുകൾ കൈകാര്യം ചെയ്യാൻ പുറമെനിന്ന് അഭിഭാഷകരെ എത്തിച്ച വകയിൽ സംസ്ഥാനത്തിന് ചെലവ് കോടികൾ. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം കഴിഞ്ഞ ആഗസ്റ്റ് വരെ ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകർക്ക് നൽകിയത് 7.25 കോടി രൂപയാണ്. ഹൈക്കോടതിയിൽ ഒൻപത്, സുപ്രീംകോടതിയിൽ 23 എന്നിങ്ങനെ അഭിഭാഷകരെയാണ് എത്തിച്ചത്. ഹൈകോക്കോടതിയിലെ കേസുകൾക്കായി 2.32 കോടിയും സുപ്രീംകോടതിയിൽ 4.93 കോടിയുമാണ് ആവശ്യമായി വന്നത്.
സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് 34.13 ലക്ഷം ഇനി കൊടുക്കാനുമുണ്ട്. അഞ്ച് ലക്ഷത്തിന് മേൽ ഫീസ് നൽകി 2021 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ ഹൈക്കോടതിയിൽ ഒരു കേസും സുപ്രീംകോടതിയിൽ 12 കേസുകളും പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ച് നടത്തി. അഡ്വക്കേറ്റ് ജനറൽ, അഡീഷനൽ അഡ്വക്കേറ്റ് ജനറൽമാർ, സ്റ്റേറ്റ് അറ്റോർണി, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷനൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകർക്ക് പ്രതിമാസ ശമ്പള ഇനത്തിൽ 1.55 കോടി ചെലവഴിക്കുമ്പോഴാണ് അധിക ചെലവ്. 140ഓളം സർക്കാർ അഭിഭാഷകർ കേരളത്തിലുണ്ട്.





























