റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന് 43 വർഷം തികയുന്നു. 1983 ഓഗസ്റ്റ് 1-നാണ് റാന്നി താലൂക്ക് ഔദ്യോഗികമായി നിലവിൽ വന്നത്. 1982 നവംബർ 1-ന് പത്തനംതിട്ട ജില്ല രൂപീകൃതമായി അധികം വൈകാതെ തന്നെ ഭരണ സൗകര്യം മുൻനിർത്തിയാണ് റാന്നി ആസ്ഥാനമാക്കി പുതിയ താലൂക്ക് പ്രഖ്യാപിച്ചത്. റാന്നിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും വിസ്തൃതമായ വനമേഖലയും കണക്കിലെടുത്ത് പ്രത്യേക താലൂക്ക് വേണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് 1983-ൽ സാക്ഷാത്കരിക്കപ്പെട്ടത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നാണ് വനമേഖലകളുടെ സമൃദ്ധി. ഏഷ്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ ശബരിമല ഉള്‍പ്പെടുന്ന താലൂക്കാണ് റാന്നി.
“കിഴക്കിന്റെ കവാടം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന റാന്നി വനസമ്പത്തുകൊണ്ടും പമ്പാ നദിയുടെ സാന്നിധ്യം കൊണ്ടും സാംസ്കാരിക വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. താലൂക്ക് നിലവിൽ വന്നതോടെ റവന്യൂ, വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലെത്തിക്കാൻ സാധിച്ചു. ശബരിമല പാതയിലെ പ്രധാന ഇടത്താവളമെന്ന നിലയിലും റാന്നി താലൂക്കിന് വലിയ പ്രാധാന്യമുണ്ട്. താലൂക്ക് ആസ്ഥാനത്തെ സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പ്രദേശത്തിന്റെ ഭരണനിർവ്വഹണത്തെ കൂടുതൽ കാര്യക്ഷമമാക്കി.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത മനോഹരമായ രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. റാന്നിയില്‍ പുതിയ പാലം നിര്‍മ്മാണം നടന്നു വരുന്നു. അത് പൂര്‍ത്തിയാകുന്നതോടെ ടൗണ്ണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പറ്റും. ഗ്രാമീണ റോഡുകളില്‍ പലതും ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചെങ്കിലും വികസന വഴികള്‍ പൂര്‍ണ്ണമല്ല. 43-ാം വാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോൾ മലയോര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും കാർഷിക-സാമ്പത്തിക മുന്നേറ്റത്തിലും റാന്നി താലൂക്ക് കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാനുള്ള ഒരുക്കത്തിലാണ്.





























