തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമായാൽ ഉയർന്ന വില നൽകിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിർദേശം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ മാസത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ. യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകിയതായാണ് വിവരം. ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പങ്കെടുത്ത യോഗത്തിലാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയത്.
ഉയർന്ന നിരക്കിൽ വൈദ്യുതി ലഭ്യമാണോ എന്നതടക്കം പരിശോധിക്കാനാണ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഒക്ടോബർ മുതൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശരാശരി യൂണിറ്റിന് 10.04 രൂപയിൽ കവിയാത്ത നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി.വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ യൂണിറ്റിന് പരമാവധി 12.50 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനും അനുമതിയുണ്ട്. ഇതോടെ ഒക്ടോബർ മുതലുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച് കെഎസ്ഇബിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.































