പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ വികസനത്തിന് നേതൃത്വം നൽകേണ്ടത് സ്ത്രീകളാണ്. മനുസ്മൃതിയിൽ സ്ത്രീകളെ കുറിച്ചുള്ള പരാമർശങ്ങൾ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ കോൺഗ്രസിന്റെ യുവജന സമ്പർക്ക പരിപാടിയായ ഛാത്രോം കി ഗൂഞ്ചിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മനുസ്മൃതിയിൽ പറയുന്നത് ബാല്യത്തിൽ സ്ത്രീ പിതാവിനും, യൗവനത്തിൽ ഭർത്താവിനും, വാർധക്യത്തിൽ പുത്രന്മാർക്കും കീഴ്‌പ്പെട്ടിരിക്കണം എന്നാണ്. സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുത് എന്നാണ് അതിൽ പറയുന്നത്. ഈ വാക്കുകൾ തികച്ചും ലജ്ജാകരമാണ്. ഇത്തരം വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തെയും രാഹുൽ വിമർശിച്ചു. ആൺകുട്ടികൾ അസഭ്യം പറഞ്ഞാൽ പ്രശ്‌നമാക്കാത്ത പ്രധാനമന്ത്രി പെൺകുട്ടികൾ അസഭ്യം പറയുമ്പോൾ മാത്രം സാംസ്‌കാരിക ആഘാതം നേരിടുകയാണെന്ന് രാഹുൽ പറഞ്ഞു. പൂനെയിൽ വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.





























