കാലിഫോർണിയ: അമേരിക്കയിൽ ലൈംഗിക കുറ്റവാളിയായ 71കാരനെ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ താമസക്കാരനായ ഡേവിഡ് ബ്രിമ്മറിനെയാണ് വരുൺ സുരേഷ് എന്ന ഇന്ത്യൻ വംശജൻ കൊലപ്പെടുത്തിയത്. 1995-ൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒമ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഡേവിഡ് ബ്രിമ്മറിനെ മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ച് കണ്ടെത്തിയ വരുൺ സുരേഷ്, കുട്ടികളെ വേദനിപ്പിക്കുന്നവർ മരിക്കേണ്ടവരാണെന്ന് വാദിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും വരുൺ സുരേഷ് കുറ്റസമ്മതം നടത്തിയെന്നും പോലീസ് പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവിടെ നിന്ന് തന്നെയാണ് വരുൺ സുരേഷിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക കുറ്റവാളിയെ കൊല്ലാൻ താൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നാണ് വരുൺ സുരേഷിൻ്റെ മൊഴിയെന്ന് പുറത്ത് വന്ന കോടതി രേഖകൾ വ്യക്തമാക്കുന്നു. കുട്ടികളെ വേദനിപ്പിക്കുന്നവർ മരണത്തിന് അർഹരാണെന്നും പോലീസ് വന്നില്ലായിരുന്നെങ്കിൽ ബ്രിമ്മറിനെ കൊലപ്പെടുത്തിയ വിവരം താൻ തന്നെ പോലീസിനെ അറിയിക്കുമായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്.





























