തിരുവനന്തപുരം : ഏഴാമത് കേസരി നായനാർ പുരസ്കാരം ടി.പത്മനാഭന്. മലയാള ചെറുകഥാ സാഹിത്യ ശാഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ, കരിവെള്ളൂർ മുരളി, എം.കെ. മനോഹരൻ, ഡോ.എൻ.രേണുക എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
നക്ഷത്രശോഭ കലര്‍ന്ന വാക്കുകള്‍ കൊണ്ട് ആര്‍ദ്രവും തീക്ഷ്ണവുമായ കഥകള്‍ രചിച്ച് മലയാള ചെറുകഥാസാഹിത്യത്തിന് സാര്‍വ ലൗകിക മാനം നല്‍കിയ എഴുത്തുകാരൻ എന്ന നിലയിലും ലളിതകല്‍പ്പനകളിലൂടെ ഋജുവായ ഭാഷാവിതാനത്തിലൂടെ കഥയെഴുത്തില്‍ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ച കഥാ ശൈലീ വല്ലഭൻ എന്ന നിലയിലും ടി.പത്മനാഭൻ എന്ന മലയാള കഥാസാഹിത്യത്തിലെ കുലപതിക്കുള്ള ആദരമാണ് പുരസ്കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.
കേസരി നായനാരുടെ കഥകളെ ഭാഷയെ മാതൃകയായി ഉയർത്തി പിടിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയതായി കാണാമെന്നും ജൂറി അഭിപ്രായപ്പെട്ടു. 25000 രൂപയും ശില്പി കെ.കെ.ആർ.വെങ്ങര രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം 2014 മുതൽ ഏർപ്പെടുത്തിയതാണ് കേസരി നായനാർ പുരസ്കാരം.
നവംബർ 22 ന് വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി.രാജീവ് പുരസ്കാരം വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ജൂറി അംഗം കരിവെള്ളൂർ മുരളി, പുരസ്കാര സമിതി ചെയർമാൻ സി.സത്യപാലൻ, ഡോ.ജിനേഷ് കുമാർ എരമം, ഫെയ്സ് സെക്രട്ടറി പി.ദാമോദരൻ, പ്രസിഡണ്ട് കെ.പ്രീയേഷ് എന്നിവര്‍ പങ്കെടുത്തു.