തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ വൈഷ്ണവിക്കാണ് കുത്തേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് വൈഷ്ണവിയെ ആക്രമിച്ചത്. ആക്രമണത്തിനുശേഷം അശ്വിൻ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നു. പിന്നീടുണ്ടായ അകൽച്ച ആക്രമണത്തിന് കാരണമായെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ട് കോടന്നൂരിലെ സൂപ്പർമാർക്കറ്റിനു മുന്നിൽവെച്ചാണ് അശ്വിൻ വൈഷ്ണവിയെ കാണുന്നത്. തുടർന്ന് യുവതിയെ മുടിയിൽ കുത്തിപ്പിടിക്കുകയും കത്തിയെടുത്ത് അക്രമിക്കുകയുമായിരുന്നു.
ഇതുകണ്ട യുവതിയുടെ കൂടെയുണ്ടായിരുന്ന അരുൺ എന്ന യുവാവ് ആക്രമണം തടയാൻ ശ്രമിച്ചു. ഇയാൾക്കും കുത്തേറ്റു. വൈഷ്ണവിക്ക് വയറിനും അരുണിന് കൈക്കുമാണ് കുത്തേറ്റത്. അശ്വിൻ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നതിനാൽ സംഭവത്തിൽ ഇടപെടാൻ നാട്ടുകാർ ആദ്യം ഭയന്നു. കുത്തേറ്റ ഉടനെത്തന്നെ സൂപ്പർമാർക്കറ്റിനകത്തേക്ക് കയറിയ വൈഷ്ണവി ഭീതിയെത്തുടർന്ന് ഏറെനേരം അവിടെത്തന്നെ തുടർന്നു. സംഭവത്തിനുശേഷം അശ്വിൻ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് ചേർപ്പ് പോലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് അശ്വിനായുള്ള തിരച്ചിൽ ആരംഭിച്ചു.






























