പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്കൂളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ സി.എൻ തങ്കപ്പന്റെ മകൻ രാകേഷ് കുമാർ (36) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. കുളനട ഉള്ളന്നൂർ പൊട്ടൻമല സോണി നിവാസിൽ സോണിയുടെ മൊഴിപ്രകാരം ഇലവുംതിട്ട പോലീസ് 2020 ഡിസംബർ 19 നെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യാ മോഹന് ജോലി തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്. 2018 ഒക്ടോബർ 20 മുതൽ 2020 ഡിസംബർ 18 വരെയുള്ള കാലഘട്ടത്തിലാണ് പണം കബളിപ്പിച്ചെടുത്തത്.
ആദ്യം പരാതിക്കാരനായ സോണിയുടെ വീട്ടിൽ വച്ച് മൂന്നു ലക്ഷം രൂപയും, രണ്ടാമത് പ്രതിയുടെ വീട്ടിൽ വച്ച് അഞ്ചുലക്ഷം രൂപയും പ്രതി കൈപ്പറ്റി. പിന്നീട് ദേവസ്വം ബോർഡിന്റെ വ്യാജ ലെറ്റർപാഡിൽ ഇന്റർവ്യൂവിനുള്ള കത്ത് തയ്യാറാക്കി നൽകുകയും ചെയ്ത പ്രതി, ജോലി നൽകുകയോ കൈപ്പറ്റിയ തുക തിരികെ നൽകുകയോ ചെയ്തില്ല. കേസ് ആദ്യം അന്വേഷിച്ചത് എസ്ഐ ജയേഷ് ആയിരുന്നു, തുടർന്ന് ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ബി.അയൂബ്ഖാന്റെ നേതൃത്വത്തിൽ എസ്ഐ മാനുവൽ നടത്തിയ വിശദമായ അന്വേഷണത്തിൽ അപ്പോയിന്റ്മെന്റ് ഉത്തരവ് ആണെന്ന് വിശ്വസിപ്പിച്ച് 2021 ജൂൺ 22 ന് നൽകിയ കത്ത് പോലീസ് കണ്ടെടുത്തു.
കേസിലെ വാദിയുടെയും ജ്യേഷ്ഠത്തിയുടെയും പിതാവിന്റെയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നടത്തിയ ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ രേഖകളും മറ്റും പോലീസ് പിടിച്ചെടുത്തു. ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് അന്വേഷിച്ചപ്പോൾ, ബോർഡുമായി പ്രതിക്ക് ബന്ധമൊന്നുമില്ലെന്നും വ്യക്തമായി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻഐപിഎസിന്റെ നിർദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ്ഐ ശ്രീകുമാർ, സിപിഓമാരായ ജയകൃഷ്ണൻ, ഷഫീക്, ശ്രീലാൽ, വിജേഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























