ഡൽഹി : രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്ന ശ്രമിക് ട്രെയിനുകളില്‍ വെച്ച് ഇതുവരെ 9 പേര്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വിശപ്പും ദാഹവും മൂലം കുടിയേറ്റ തൊഴിലാളിയായ ഒരു സ്ത്രീ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തളര്‍ന്നുവീണ് മരിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ട്രെയിനുകളിലെ മരണങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.
കഴിഞ്ഞദിവസം മുംബൈയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന ശ്രമിക് ട്രെയിനിലും രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മിക്ക ട്രെയിനുകളിലും വെള്ളവും ഭക്ഷണവുമില്ലാത്തത് യാത്രക്കാരെ പ്രശ്നത്തിലാക്കിയിരുന്നു. ഇന്നലെ മൊത്തം ഏഴ് മരണങ്ങള്‍ ട്രെയിനുകളിലുണ്ടായെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. കടുത്ത ചൂടാണ് ട്രെയിനുകളോടുന്ന മിക്കയിടത്തും. യാത്രക്കിടയില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നുമില്ല. ഗുജറാത്തില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ട വണ്ടിയിലുണ്ടായിരുന്ന ഒരു 23 കാരി മരിച്ചുവീഴുകയും അവരുടെ ചെറിയ പ്രായമുള്ള കുഞ്ഞ് മൃതദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിഹാറിലെ മുസാഫര്‍പൂര്‍ സ്റ്റേഷനിലാണ് ഈ സംഭവം അരങ്ങേറിയത്. യാത്രയിലുടനീളം തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്ന് കുടുംബം പറയുന്നു.