ഫിറോസാബാദ്: 10 ദലിതരെ കൊലപ്പെടുത്തിയ കേസിൽ 90 വയസുകാരനെ ഫിറോസാബാദ് ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിയായ ഗംഗാ ദയാൽ 55,000 രൂപ പിഴയടക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 42 വർഷം മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. 1981-ൽ സദുപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. 10 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുക്കുകയും 10 പേർ പ്രതികളാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്കെതിരെ ഐപിസി 302, 307 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം പത്ത് പ്രതികൾക്കെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ ആദ്യം മെയിൻപുരിയിലാണ് നടന്നത്. പിന്നീട് ഫിറോസാബാദിനെ പ്രത്യേക ജില്ലയായി വിഭജിച്ചതിന് ശേഷം കേസ് ഫിറോസാബാദിലെ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
10 പ്രതികളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ഗംഗാ സഹായി. വിചാരണയ്ക്കിടെയായിരുന്നു പ്രതികളിൽ ഒമ്പതു പേർ മരിച്ചത്. കുറ്റാരോപിതരായ മറ്റ് ഒമ്പതുപേർക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ ശിക്ഷ ലഭിക്കണമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞത്. കൂട്ടക്കൊലപാതകം നടക്കുമ്പോൾ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ മെയിൻപുരി ജില്ലയിലായിരുന്നു. പിന്നീട് 1989-ൽ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചതിന് ശേഷം ഇത് ഫിറോസാബാദുമായി ലയിച്ചു.