ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകൾ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുമ്പോൾ നടക്കുന്ന ഈ ധൂർത്ത് അവസാനിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മന്ത്രിമന്ദിരങ്ങളുടെ പരിപാലനത്തിനായി ചെലവഴിച്ച ആകെ തുക 547.68 കോടി രൂപയാണെന്നും സിജെപി ചൂണ്ടിക്കാട്ടുന്നു.
വസതികളിലെ പുതിയ മാറ്റങ്ങൾ വരുത്തുന്നതിനും വേണ്ടിയാണ് ഈ ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്. ഇത് പൊതുപണത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിജെപി ഒരു ഒപ്പുശേഖരണ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ‘ആഡംബര ഭവനങ്ങൾ മോടിപിടിപ്പിക്കുന്നത് നിർത്തുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പെയ്‌ൻ പുരോഗമിക്കുന്നത്. പൊതുജനങ്ങളുടെ പണം ഇത്തരത്തിൽ പാഴാക്കുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.





























