ഹൈദരാബാദ് : സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ മുത്തശ്ശന്റെ മൃതദേഹം ഫ്രിജിനുള്ളിൽ സൂക്ഷിച്ച് യുവാവ്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ദുർഗന്ധം വമിക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അന്വേഷണത്തിൽ ഫ്രിജിൽനിന്ന് അഴുകിയ നിലയിൽ 93കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉദ്യോഗത്തിൽനിന്ന് വിരമിച്ച മുത്തശ്ശനും കൊച്ചുമകൻ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം.
മുത്തശ്ശന്റെ പെൻഷൻ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. കിടപ്പിലായ മുത്തശ്ശൻ മൂന്നു ദിവസങ്ങൾക്കു മുൻപാണ് മരിച്ചതെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. മരണശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കൊച്ചുമകൻ ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കുകയായിരുന്നു. സംസ്കാരം നടത്താൻ പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തെന്ന് 23കാരനായ നിഖിൽ അറിയിച്ചതായി പോലീസ് പറഞ്ഞു. പെൻഷൻ തുക മുടങ്ങാതിരിക്കാനാണോ നിഖിൽ ഇപ്രകാരം ചെയ്തതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു.