ന്യൂഡൽഹി : രാജ്യത്തെ ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി വൻ തുക അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 30.91 ലക്ഷം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപയാണ് അവകാശികളില്ലാതെ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിലും തുകയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. 2025 മാർച്ച് 31-ന് 31.83 ലക്ഷമായിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകൾ 2026 മാർച്ച് ആയപ്പോഴേക്കും ഏകദേശം 92,000 എണ്ണം കുറഞ്ഞ് 30.91 ലക്ഷത്തിലെത്തി.
ഇതേ കാലയളവിൽ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്ന തുക 10,181 കോടി രൂപയിൽ നിന്ന് 851 കോടി രൂപ കുറഞ്ഞ് 9,330 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും 2025, 2026 വർഷങ്ങളിലെ വിവരങ്ങൾ മാത്രമാണ് ഇപിഎഫ്‌ഒ നൽകിയത്. ഇൻഓപ്പറേറ്റീവ് അക്കൗണ്ട് സെൽ അടുത്തിടെ രൂപീകരിച്ചതിനാലാണ് പഴയ വിവരങ്ങൾ ഇല്ലാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ആധാർ ബന്ധിത അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ നിയമപരമായ കാരണങ്ങളാൽ ഇപിഎഫ്‌ഒ വിസമ്മതിച്ചു. കൂടാതെ അഞ്ച് ലക്ഷത്തിന് മുകളിൽ ബാലൻസുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായില്ലെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്ര സർക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീം 2026 വിജ്ഞാപനം ചെയ്തുകൊണ്ട് വരിക്കാർക്കായി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ്. 1952-ലെ പഴയ നിയമത്തിന് പകരമായി ജൂൺ 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്കീം, എട്ട് കോടിയോളം വരുന്ന സജീവ വരിക്കാർക്കായി പിഎഫ് നിയമങ്ങൾ ലളിതമാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.





























