ചെന്നൈ: കേരളത്തിന്റെ മാലിന്യസംസ്കരണപദ്ധതികളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സി.പി.സി.ബി.) റിപ്പോർട്ട്. ഖരമാലിന്യസംഭരണകേന്ദ്രങ്ങളിൽ ആശുപത്രിമാലിന്യം കൂട്ടിയിടുന്നതും അതിർത്തിസംസ്ഥാനങ്ങളിൽ പാഴ്‌വസ്തുക്കൾ തള്ളുന്നതും വീഴ്ചകൾക്ക് ഉദാഹരണമായി റിപ്പോർട്ട് പറയുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിപ്രദേശങ്ങളിലും മാലിന്യസംഭരണകേന്ദ്രങ്ങളിലും പരിശോധന നടത്തിയശേഷം ദേശീയ ഹരിതട്രിബ്യൂണലിനു സമർപ്പിച്ച റിപ്പോർട്ടിലാണ് സി.പി.സി.ബി. കേരളത്തെ കുറ്റപ്പെടുത്തുന്നത്. കേരളത്തിൽനിന്നുള്ള മാലിന്യം സ്വകാര്യ കരാറുകാർ തമിഴ്‌നാടിന്റെ അതിർത്തിഗ്രാമങ്ങളിൽ തട്ടുന്നെന്ന വാർത്തകളിൽ സ്വമേധയാ കേസെടുത്ത ഹരിതട്രിബ്യൂണലിന്റെ നിർദേശമനുസരിച്ചാണ് സി.പി.സി.ബി. റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ആശുപത്രിമാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടല്ല. മറ്റുമാലിന്യങ്ങളുടെ കൂടെയാണ് പലയിടത്തും ഇവ സംഭരിക്കുന്നത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളാണ് ഇവ കൈകാര്യംചെയ്യുന്നത്. മാലിന്യസംസ്കരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കേരളസർക്കാർ രൂപവത്കരിച്ച ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനങ്ങളിലും പാളിച്ചകളുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവം മാലിന്യനീക്കത്തെ ബാധിക്കുന്നു. അതിർത്തികടന്നുള്ള മാലിന്യനീക്കം നിരീക്ഷിക്കുന്നതിന് കേരള-തമിഴ്‌നാട് സംസ്ഥാനങ്ങൾ ചേർന്നു രൂപവത്കരിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല. ഈ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാകണമെന്ന് റിപ്പോർട്ടിൽ പറയുന്നു.