കോന്നി : രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ കോന്നി പേരൂർകുളം ഗവണ്മെന്റ് എൽ പി സ്കൂളിലെ കുരുന്നുകൾ ഇരുന്ന് പഠിക്കാൻ ഇടമില്ലാതെ ഇടുങ്ങിയ മുറിയിലേക്ക് ഈ തവണയും മാറ്റപെടുകയാണ്. 50 വർഷത്തിൽ അധികം പഴക്കമുള്ള പഴയ സ്കൂൾ കെട്ടിടം കഴിഞ്ഞ അധ്യയന വർഷത്തിന്റെ പകുതിയിൽ ആണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പ് ഇല്ലാത്തത് മൂലം പുതിയ സ്കൂൾ കെട്ടിട നിർമ്മാണം അനന്തമായി നീളുകയാണ്. പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് നാല് തവണയാണ് ഉറപ്പ് പരിശോധിച്ചത്.
മണ്ണിന് ഉറപ്പ് ഇല്ലാത്തത് മൂലം ഇനിയും പയലിംഗ് നടത്തി ഉറപ്പ് ഉള്ള പില്ലർ സ്ഥാപിച്ച് മാത്രമേ കെട്ടിടം നിർമ്മിക്കാൻ ആകു. ഇതിനായി മണ്ണ് സാമ്പിൾ എടുത്ത് പരിശോധനക്ക് അയച്ചു എങ്കിലും ഫലം വന്നിട്ടില്ല. ഇതിനാൽ കെട്ടിട നിർമ്മാണം മുടങ്ങി കിടക്കുകയാണ്. ഇത് മൂലം കുട്ടികളെ ബി ആർ സി കെട്ടിടത്തിന്റെ ഇടുങ്ങിയ മുറികളിൽ മാത്രമേ ഈ തവണ അധ്യായനം നടത്താൻ സാധിക്കു. ഓരോ അധ്യയന വർഷവും പേരൂർക്കുളം എൽ പി സ്കൂൾ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എം എൽ എ ഫണ്ടിൽ നിന്നും സ്‌കൂളിന് കോടികൾ അനുവദിച്ചിരുന്നു. എന്നാൽ പഴയ കെട്ടിടം ലേലം നടത്തി ഒരു വർഷം കഴിഞ്ഞാണ് പൊളിച്ചു നീക്കിയത്. ഇതാണ് വീണ്ടും കെട്ടിട നിർമ്മാണം വൈകിയത്. ഇപ്പോൾ മഴ കൂടി ശക്തമായതോടെ നിർമ്മാണം ഇനിയും വൈകും. കുട്ടികൾ പഠിക്കുന്നത് ബി ആർ സി കെട്ടിടത്തിൽ ആയതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കും.





























