പത്തനംതിട്ട: പാർട്ടി ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവിനെതിരായ ആരോപണങ്ങൾ പിൻവലിച്ച് മുതിർന്ന നേതാവും സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെകെ ശ്രീധരൻ. വിവാദ റോഡിന്റെ അലൈൻമെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരൻ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് തലയൂരാൻ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ മലക്കം മറിച്ചിൽ. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്നടിച്ചതെല്ലാം കെകെ ശ്രീധരൻ തിരുത്തി. മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവ് ജോർജ്ജ് ജോസഫിന്റെ പേര് പോലും പ്രസംഗത്തിൽ പറഞ്ഞില്ല. എന്തിന് വിവാദമായ ഏഴംകുളം – കൈപ്പട്ടൂർ റോഡ് പദ്ധതിരേഖയോ അലൈൻമെന്റോ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോൾ പറയുന്നത്.
മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതിമാറ്റിച്ചെന്ന കെകെ ശ്രീധരന്റെ തുറന്നുപറച്ചിൽ പാർട്ടിയെയും മന്ത്രിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയരുന്നു. പിന്നാലെ കോൺഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈൻമെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടകനായ യോഗത്തിൽ നേതൃത്വം പറഞ്ഞതുപോലെ ശ്രീധരൻ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങൾക്ക് കാരണം കോൺഗ്രസുകാരനെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിക്കുന്നു.