കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ 1969ലെ ജനന മരണ രജിസ്‌ട്രേഷൻ ആക്ട് പ്രകാരം പിഴ ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ്. പൊതുജനാരോഗ്യ നയരൂപീകരണം, രോഗനിരീക്ഷണം, മെഡിക്കൽ ഗവേഷണം എന്നിവയ്ക്ക് മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വേണമെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലും ആലപ്പുഴ നഗരസഭയിലും മാത്രമാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
നഗരസഭകളിലും കോർപറേഷനുകളിലും സർക്കാർ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നടക്കുന്ന മരണങ്ങൾക്ക് ചികിത്സ നൽകിയ ഡോക്ടർ നിശ്ചിത മാതൃകയിലുള്ള മരണകാരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് പരേതന്റെ അടുത്ത ബന്ധുവിന് സൗജന്യമായി നൽകണം. ഇവിടെ നടപ്പാക്കിയ ശേഷം രണ്ടാം ഘട്ടമായി ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള മെഡിക്കൽ സ്ഥാപനങ്ങൾക്കും നിയമം ബാധകമാക്കും. കെ–സ്‌മാർട്ട് പോർട്ടലിൽ മരണകാരണം സംബന്ധിച്ച് ഡേറ്റ എൻട്രി ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നതുവരെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫോറം 4 സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
മെഡിക്കൽ സ്ഥാപനങ്ങൾക്കു പുറത്തു നടക്കുന്ന മരണങ്ങളിൽ, മരിച്ച വ്യക്തിയെ സമീപകാലത്ത് ഡോക്ടർ ചികിത്സിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹവും ഈ സർട്ടിഫിക്കറ്റ് നൽകണം. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വിഭാഗം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും.






























