തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ദിവസവും പുതിയ ആരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ കടുത്ത നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നാണ് വിവരം. അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ഏതെല്ലാം തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുള്ളത് എന്നത് സംബന്ധിച്ച് പരാതിക്കാരോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് സംഘത്തിന്റെ തീരുമാനം.
മൊഴി രേഖപ്പെടുത്താനായി എവിടെ എത്തണം എന്നുള്ള വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് പരാതിക്കാർക്ക് ഇന്ന് തന്നെ നൽകി തുടങ്ങും. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിയമന വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതിന്റെ ഭാഗമായി വരും തിങ്കളാഴ്ച തന്നെ പി.എസ്.സിക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. എല്ലാവിധ നിയമന വിവരങ്ങളും കൈമാറണം എന്ന ആവശ്യമായിരിക്കും അന്വേഷണ സംഘം പ്രധാനമായും മുന്നോട്ട് വെക്കുക. ഏറ്റവും താഴെത്തട്ടിൽ നിന്നുള്ള വിശദമായ അന്വേഷണത്തിലൂടെ എവിടെയാണ് പാളിച്ചകൾ സംഭവിച്ചത് എന്ന് കണ്ടെത്താനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.
നിലവിൽ തുടക്കത്തിൽ തന്നെ എഫ്ഐആർ ഇട്ടുള്ള നടപടികളിലേക്ക് പോകാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. പരാതിക്കാരുടെ പരാതികൾ പൂർണ്ണമായും കേൾക്കുകയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം മാത്രമേ ഏതു തരത്തിലുള്ള കേസാണ് എടുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഈ പ്രാഥമിക അന്വേഷണത്തിന് ശേഷം എല്ലാ വശങ്ങളും വ്യക്തമായി കേട്ടറിഞ്ഞ ശേഷമായിരിക്കും തുടർ നടപടിക്രമങ്ങളിലേക്ക് കടക്കുക.






























