തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. വിവിധ വകുപ്പു മേധാവിമാർക്കു പുറമേ, പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറിയോടും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടു. ജൂലൈ 2നു നൽകിയ നിർദേശമായതിനാൽ ഈമാസം തന്നെ വകുപ്പു മേധാവികൾ റിപ്പോർട്ട് നൽകേണ്ടി വരും. കരാർ, ദിവസവേതനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിങ്ങനെ വിവിധ രീതികളിൽ നിയമിച്ചവരുടെ എണ്ണം അതത് വകുപ്പു മേധാവികൾ അറിയിക്കണം. ഉദ്യോഗസ്ഥന്റെ പേരും തസ്തികയും നിയമനരീതി, ഉത്തരവും നമ്പറും തീയതിയും, ജോലിയിൽ പ്രവേശിച്ച തീയതി എന്നിവ അടങ്ങിയ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.
ഓരോ വകുപ്പിലെയും ആകെ താൽക്കാലിക ഉദ്യോഗസ്ഥരുടെ എണ്ണം നിയമനരീതി അനുസരിച്ചു വേർതിരിച്ചു നൽകണം. കഴിഞ്ഞ 2 എൽഡിഎഫ് സർക്കാരുകളുടെ കാലത്തു നിയമിച്ച ആയിരക്കണക്കിനു പേർ ഇപ്പോഴും സർവീസിൽ തുടരുകയാണെന്നും ഇതിൽ പലരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളാണെന്നും ആരോപണം ഉയർന്നിരുന്നു. ചില പ്രോജ്കടുകളിലും തസ്തികകളിലും ഉയർന്ന ശമ്പളനിരക്കിൽ ദീർഘകാലമായി ജോലി ചെയ്യുന്നവരുണ്ട്. കരാർ, ദിവസവേതന നിയമത്തിന്റെ നടപടി പാലിക്കാൻ നിശ്ചിത ദിവസങ്ങളിലെ ഇടവേളകൾക്കു ശേഷം ഇവർക്കു പുനർനിയമനം നൽകും. അതിനാൽ പുതിയ ആളുകൾക്കു തൊഴിൽ ലഭിക്കുന്നില്ല. താൽക്കാലിക ജീവനക്കാരുടെ വേതനം 2016 ൽ പുതുക്കി നിശ്ചയിക്കുകയും എല്ലാ വർഷവും 5% വീതം വർധിപ്പിക്കാൻ ഒന്നും രണ്ടും പിണറായി സർക്കാരുകൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഫാമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം ഏറെയുണ്ട്. സപ്ലൈകോയിലും താൽക്കാലിക തൊഴിലാളികളുടെ സംഖ്യ 1000 കവിയും. ക്ഷേമനിധി ബോർഡുകൾ, സാംസ്കാരിക സ്ഥാപനങ്ങളിലും ഏറെയുണ്ട്. താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കമാണു കണക്കെടുപ്പെന്ന് ആരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.






























