ഡല്‍ഹി : 1990-ലെ കുവൈത്ത് ഒഴിപ്പിക്കലിന് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി ദൗത്യമാണ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ പോകുന്നത്. ആദ്യ ആഴ്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നത് 14,800 പ്രവാസികളാണ്. 64 വിമാനങ്ങളില്‍ 12 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. വന്ദേഭാരത് മിഷന്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. 1990-ല്‍ കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് 1.7 ലക്ഷം പേരെയാണ് ഇന്ത്യ വിമാനമാര്‍ഗം ഒഴിപ്പിച്ചത്.
കപ്പല്‍മാര്‍ഗവും പ്രവാസികളെ തിരിച്ചെത്തിക്കുന്നുണ്ട്. നാവികസേന ദൗത്യം ഇതിനോടകം തുടങ്ങി കഴിഞ്ഞു. മാലിദ്വീപിലേക്കും ദുബായിലേക്കും നാവികസേനയുടെ കപ്പലുകള്‍ ഇതിനോടകം പുറപ്പെട്ടുകഴിഞ്ഞു. സമുദ്രസേതു എന്ന കപ്പല്‍ മാര്‍ഗം പ്രവാസികളെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് നാവികസേന ഇട്ടിരിക്കുന്ന പേര്. വിമാനത്തില്‍ ആദ്യ ആഴ്ചയിലെത്തുന്നവരിലധികവും കേരളത്തിലേക്കാണ് -3150 പേര്‍. പ്രവാസികളുടെ മടക്കത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
വ്യാഴാഴ്ച മുതലാണ് പ്രവാസികള്‍ എത്തിത്തുടങ്ങുക.വ്യാഴാഴ്ച മുതല്‍ 13 വരെയുള്ള ആദ്യ ആഴ്ച ഏഴു രാജ്യങ്ങളില്‍നിന്നുള്ള 15 വിമാനസര്‍വീസുകള്‍ കേരളത്തിലേക്കാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണിവ. വ്യാഴാഴ്ച 10 വിമാനങ്ങളിലായി 2300 പ്രവാസികളെത്തും. യു.എ.ഇ. (രണ്ടുവിമാനങ്ങള്‍), ഖത്തര്‍, സൗദി അറേബ്യ (ഓരോ വിമാനങ്ങള്‍) എന്നിവിടങ്ങളില്‍നിന്ന് 800 മലയാളികളെത്തും. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി റൂട്ടുകളിലാണു സര്‍വീസ്.
ഓരോ വിമാനത്തിലും 200 വീതം യാത്രക്കാരാണുണ്ടാവുക. വിദേശത്തുനിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ 14 ദിവസം ആശുപത്രികളിലോ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലോ സമ്പര്‍ക്കവിലക്കില്‍ കഴിയാമെന്ന് യാത്രയ്ക്ക് മുമ്പ് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. യാത്ര പുറപ്പെടും മുമ്പ് ഇവര്‍ പരിശോധനയ്ക്കും വിധേയരാകണം. മടക്കയാത്രകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനങ്ങളില്‍ വിദേശകാര്യമന്ത്രാലയം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. കേരളത്തിന്റെ ചുമതല നിര്‍വഹിക്കുന്നത് വിദേശകാര്യമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ദൊരൈ സ്വാമിയായിരിക്കും.