വാഷിങ്ടൻ: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ യുഎസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ അമേരിക്കക്കാർക്കു ജീവൻ നഷ്ടമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം മാസ്ക് ധരിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി.
കുറച്ച് ആളുകളെ അത് മോശമായി ബാധിച്ചേക്കാം, പക്ഷേ നമുക്ക് രാജ്യം തുറന്നേ മതിയാവൂ– ട്രംപ് പറഞ്ഞു. 1224570 പേരെ കോവിഡ് ബാധിച്ച യുഎസിൽ ഇന്നലെവരെയുള്ള മരണസംഖ്യ 71148 ആണ്.
അരിസോണയിലെ ഫീനിക്സിലുള്ള മാസ്ക് നിർമാണ ഫാക്ടറി സന്ദർശിച്ചപ്പോൾ ട്രംപ് മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുമ്പോഴും അത് കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനു സാധ്യതയുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കാരണം നിങ്ങളെ ഒരു അപ്പാർട്മെന്‍റിലോ വീട്ടിലോ മറ്റെവിടെയെങ്കിലുമോ പൂട്ടിയിടുകയില്ല’ – ട്രംപ് പറഞ്ഞു. ലോക്ഡൗൺ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലേക്കുള്ളത്.