കൊച്ചി : സംസ്ഥാനത്ത് ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുന:രാരംഭിക്കും. കോടതി മുറിക്കുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കിയാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഹൈക്കോടതി രജിസ്റ്റാര്‍ കീഴ്‌ക്കോടതികള്‍ക്ക് നല്‍കി കഴിഞ്ഞു.
ഹൈക്കോടതിയിലെ കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എട്ട് കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസുകള്‍ പരിഗണിക്കും. ഹൈക്കോടതിയിലേക്കുള്ള പ്രവേശനം മൂന്നു ഗേറ്റുകളില്‍ കൂടി മാത്രമായിരിക്കും. പൊതുജനങ്ങള്‍ കോടതിയില്‍ എത്തുന്നതിനും നിയന്ത്രണമുണ്ട്. കേസുകള്‍ പരിഗണിക്കുന്ന സമയത്തല്ലാതെ അഭിഭാഷകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ വീഡിയോ കോണ്‍ഫറൻസിംഗ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്‌ക്കോടതികളുടെയും പ്രവര്‍ത്തനം. ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ മാത്രമേ കോടതിയില്‍ ഉണ്ടാകാവു. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളില്‍ പ്രവേശനം. കോടതി മുറിക്ക് പുറത്തും ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. അത്യാവശ്യ സാഹചര്യത്തില്‍ വ്യക്തികള്‍ കോടതികളില്‍ ഹാജരായാല്‍ മതി. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ മൂലം ആര്‍ക്കെങ്കിലും കോടതിയില്‍ എത്താന്‍ കഴിയാതെ പോയാല്‍ അവര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ റെഡ്സോണിലും ഹോട്ട്സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.