പത്തനംതിട്ട : കോവിഡ് മൂലം ദുരിതത്തിലാകുകയും വായ്പകൾ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന അംഗങ്ങൾക്ക് അതിജീവനത്തിനായി ആകർഷകമായ വായ്പാ പദ്ധതികൾ പലിശ ഇളവുകളോടെ മൈലപ്രാ സർവ്വീസ് സഹകരണബാങ്ക് പ്രഖ്യാപിച്ചു.
ജൂൺ 1 മുതൽ കൃത്യമായി വായ്പ തിരികെ അടയ്ക്കുന്ന അംഗങ്ങൾക്ക് (പദ്ധതി വായ്പകൾ ഒഴികെ) പലിശ നിരക്കിൽ 1 ശതമാനം ഇളവ് നൽകും. ലോക്ക്ഡൗണിന് മുൻപ് വരെ കുടിശികയില്ലാതെ വായ്പ തിരിച്ചടച്ച അംഗങ്ങൾക്ക് വായ്പയിൽ വർദ്ധനവ് ആവശ്യമെങ്കിൽ അവർ എടുത്തിരുന്ന വായ്പയുടെ 10 ശതമാനം വായ്പ ഉടൻ അനുവദിക്കും. മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ സംരംഭത്തിെന്റെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) 9 ശതമാനം പലിശ നിരക്കിൽ സംരംഭകത്വ വായ്പകൾഅനുവദിക്കും.
കൃഷിക്കും കാർഷിക അനുബന്ധ ആവശ്യങ്ങൾക്കും 6.8 പലിശ നിരക്ക് മാത്രം ഈടാക്കി നബാർഡിന്റെ ധനസഹായത്തോടെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 2 ലക്ഷം രൂപവരെ നൽകും. ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ തരിശുരഹിതഗ്രാമം പദ്ധതി നടപ്പിലാക്കാൻ 3 ലക്ഷം രൂപവരെ 7 പലിശനിരക്കിൽ നൽകും.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് 20000/ രൂപ വരെ പലിശ രഹിത വായ്പയും കാർഷിക കാർഷികാധിഷ്ഠിത സ്വയം തൊഴിൽ സംരംഭത്തിന് കുടുംബശ്രീ സ്വയം സഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെ 9 പലിശനിരക്കിൽ വായ്പനൽകും. ബാങ്കിലെ അംഗങ്ങളിൽ മുൻഗണനാവിഭാഗത്തിൽ പെട്ടവർക്ക് 10000 രൂപ വരെ 6 മാസ കാലാവധിക്ക് പലിശരഹിത വായ്പയും അനുവദിക്കാൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു. സുഭിക്ഷകേരളം വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം മെയ് 28 വ്യാഴാഴ്ച രാവിലെ 11.30 ന് ആന്റോ ആന്റണി എം.പി നിർവ്വഹിക്കും.