ചെന്നെ : ഹാത്രാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ മാര്‍ച്ച് നടത്തിയതിന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയെ കസ്റ്റഡിയില്‍ എടുത്തു.
ചെന്നെയില്‍ വനിതകളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാര്‍ച്ച്. രാജ്ഭവനിലേക്ക് മെഴുകുതിരി കത്തിച്ച് കൊണ്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.
ഹാത്രാസിലെ പെണ്‍കുട്ടിയുടെ മരണം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണമായി നടത്തണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും മോശമായി പെരുമാറിയതില്‍ യു.പി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. നേരത്തെ ഹാത്രാസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഘട്ടില്‍ സത്യാഗ്രഹം ഇരുന്നിരുന്നു. ഇവരെ പോലീസ് പിടികൂടി പുറത്താക്കിയിരുന്നു.
യു.പി സര്‍ക്കാരിനെതിരായുള്ള രാജ്യ വ്യാപക പ്രതിഷേധത്തില്‍ എം.പിമാരും എം.എല്‍.എമാരുമുള്‍പ്പെടെ എല്ലാവരും പങ്കാളികളാകണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
‘ദളിത് പെണ്‍കുട്ടിയുടെ നീതിക്കായി യു. പി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറിന്റെയോ പ്രതിമയ്ക്ക് മുന്നിലോ മറ്റേതെങ്കിലുമൊരു പ്രധാന്യമുള്ള സ്ഥലത്തോ വെച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച നിശബ്ദ സത്യാഗ്രഹമിരിക്കും,’ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രാസില്‍ പോയി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.