തിരുവല്ല : കഞ്ചാവ് വിൽപ്പന സംബന്ധിച്ച് പോലീസിനും എക്സൈസിനും വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിന്റെ ഭാഗമായി യുവാവിനെ മൃഗീയമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.
ഓട്ടോ ഡ്രൈവറായ കല്ലൂപ്പാറ കടമാൻകുളം അരീക്കപ്പറമ്പിൽ ബിജു ഏബ്രഹാമിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല പോലീസാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2015 ഡിസംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടമാൻകുളം ഭാഗത്തടക്കം വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കടമാൻകുളം സ്വദേശിയായ പ്രവീണിനെ സംബന്ധിച്ച വിവരങ്ങൾ പോലീസിനും എക്സൈസിനും ചോർത്തി നൽകിയെന്ന് ആരോപിച്ച് പ്രവീണും ഇപ്പോൾ അറസ്റ്റിലായ നിർമലും അടങ്ങുന്ന നാലംഗ സംഘം ബിജുവിനെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് കവിയൂർ പുന്നിലം ഭാഗത്ത് വെച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബിജുവിന്റെ കൈകാലാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവം നടന്ന ദിവസം തന്നെ ഒന്നാം പ്രതിയായ പ്രവീണിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു . എസ് ഐ എ അനീസ്, എ എസ് ഐ കെ എൻ അനിൽ, സി പി ഒ മാരായ വിഷ്ണു ദേവ് , എം എസ് മനോജ് കുമാർ , ആർ എ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്