പത്തനംതിട്ട : ഓണത്തിനുശേഷം വാഴക്കുലയ്ക്കും പച്ചക്കറി ഇനങ്ങൾക്കും വിലയിലുണ്ടായ വലിയ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പല ഇനങ്ങൾക്കും നേരേ പകുതിയാണ് വില ലഭിക്കുന്നത്. കിഴങ്ങുവർഗങ്ങൾ വാങ്ങാൻപോലും ആളില്ല. 60 രൂപയിൽ നിന്ന ഏത്തയ്ക്കായുടെ വില മുപ്പതായി.
ചേന 40-ൽനിന്ന് 20 ആയി. ചെറുചേമ്പും കിഴങ്ങും എടുക്കാൻ ആളില്ലാതെയായി. വഴുതനയ്ക്കും പടവലത്തിനും ഇരുപതിൽ താഴെയാണ് വില. പാളയൻതോടൻ കുലയ്ക്ക് 8, 9 രൂപ മാത്രമേ വിലയുള്ളൂ. ശബരിമല സീസണിൽ വില കുതിച്ചുകയറുന്ന കദളിക്കുലയ്ക്ക് നാൽപ്പതു രൂപ മാത്രമേയുള്ളൂ. വിപണിയിൽ കുറവുള്ള പാവയ്ക്കയ്ക്കും പയറിനും മാത്രമാണ് വില താഴാതെ നിൽക്കുന്നത്. വില കുറവായതിനാൽ കാർഷികമേഖലയായ ചിറ്റാറിൽ നിന്ന് വാഴക്കുലകളും മറ്റും കുളനട, പന്തളം വിപണികളിലേക്ക് എത്തുന്നുമുണ്ട്. മതിയായ വില ലഭിക്കാത്തതിനാൽ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്