പത്തനംതിട്ട : കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് യാതൊരുവിധ സാമ്പത്തിക സഹായവും ബജറ്റിൽ പ്രഖ്യാപിക്കാതിരുന്നത് കടുത്ത അനീതിയാണ്. ആയിരക്കക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവർക്ക് തൊഴിൽ നല്കുന്നതിനോ പുന:രധിവാസ പദ്ധതികൾ നടപ്പാക്കുന്നതിനോ സംസ്ഥാന ബജറ്റിൽ കാര്യമായ പദ്ധതികൾ ഇല്ല. നോർക്കാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നാമമാത്രമായ പെൻഷൻ വർദ്ധനവ് പ്രവാസികളെ കബളിപ്പിക്കുന്നതിനാണെന്നും ഇതിനു പകരം മറ്റ് വിഭാഗങ്ങൾക്ക് നല്കകുന്നതു പോലെ മടങ്ങി എത്തുന്ന എല്ലാ പ്രവാസികൾക്കും ഉപാധിരഹിതമായി മതിയായ പെൻഷൻ നടപ്പാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നും പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു
മടങ്ങി എത്തിയ പ്രവാസികൾക്കായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് തൊഴിൽദാന പദ്ധതി വിപുലീകരിച്ച് ഫലപ്രദമായി നടപ്പാക്കണമെന്നും മരണമടയുന്നവരുടേയും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടേയും ആശ്രിതർക്കുള്ള സഹായധനം വർദ്ധിപ്പിക്കുകയും ചെയ്യണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.