ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്ത്തിയ നിലയില്‍. ലക്നോവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ് സംഭവം. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.
യു.പിയില്‍നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യു.പി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. തീരത്ത് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒരു സ്ഥലം ശ്മശാനമായി ഉപയോഗിച്ചുവരുന്നതാണെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ ഇവയെന്ന് വ്യക്തമല്ലെന്നുമായിരുന്നു ഉന്നാവ് അധികൃതരുടെ പ്രതികരണം.
‘ചിലര്‍ മൃതദേഹങ്ങള്‍ കത്തിക്കാതെ നദീ തീരത്ത് അടക്കം ചെയ്യുന്ന പതിവുണ്ട്. വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്തേക്ക് അധികൃതരെ അയച്ചിരുന്നു. അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കും’ -ജില്ല മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ യു.പിയിലെ ഗാസിപ്പൂരില്‍ ഗംഗാ തീരത്ത് നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയിരുന്നു. കൂടാതെ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിയെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നത് രോഗവ്യാപനം രൂക്ഷമാക്കിയേക്കാം എന്ന ആശങ്കയെ തുടര്‍ന്ന് ബിഹാര്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ബിഹാര്‍ അധികൃതര്‍ വലക്കെട്ടിയിരുന്നു. കഴിഞ്ഞദിവസം മാത്രം 71 മൃതദേഹങ്ങളാണ് ബിഹാറിലേക്ക് ഒഴുകിയെത്തിയത്. യു.പിയില്‍ യമുന നദിയിലൂടെയും മൃതദേഹങ്ങള്‍ ഒഴുകിയിരുന്നു.