ഇടുക്കി : ഇടുക്കി സിഎച്ച്ആർ മേഖലയിലെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സിപിഐ നേതാവ് വി.ആർ ശശി, സ്ഥലമുടമ മോഹനൻ, മരം വെട്ടിയ സുധീഷ് എന്നിവർക്കിരെയാണ് കുമളി വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് വി. ആർ ശശി.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഏലമല കാടുകൾ. ഇവിടെ നിന്ന് മരം മുറിക്കണമെങ്കിൽ മുൻകൂർ അനുമതി തേടണമായിരുന്നു. ഇതില്ലാതെയാണ് മരം മുറിക്കൽ നടന്നത്. അഞ്ച് ടൺ മരമാണ് അനധികൃതമായി മുറിച്ചു കടത്തിയത്. മരം മുറിച്ച ശേഷം വെള്ളിലാംകണ്ടം എന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. വ്യാപക വിമർശനം ഉയർന്നതോടെയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.