ശാസ്താംകോട്ട : ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ വി.നായർ (മാളു –24) ഭർതൃവീട്ടിൽ മരിച്ചത് കഴുത്തിൽ കുരുക്കു മുറുകിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുന്നു. തൂങ്ങിമരണമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുള്ളതിനാൽ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാവുന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ സർജനിൽനിന്ന് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി.
വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു പോലീസ് സർജനെ കൊണ്ടുവന്നു പരിശോധന നടത്താനാണു തീരുമാനം. ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത വി.നായരുടെയും മകൾ വിസ്മയയെ 21നു പുലർച്ചെയാണു ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനപീഡനം, ഗാർഹികപീഡനം വകുപ്പുകൾ ചുമത്തി അറസ്റ്റിലായ ഭർത്താവും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസം എസ്. കിരൺ കുമാർ (30) ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കിരണിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ലോക്കറും കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. രണ്ടു വർഷത്തിനിടെയുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കിനോടു പോലീസ് ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിലെ നിക്ഷേപങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. കിരണിന്റെയും വിസ്മയയുടെയും മൂന്നു മൊബൈൽ ഫോണുകളിൽനിന്നു വിവരങ്ങൾ തിരിച്ചെടുക്കാൻ ഫൊറൻസിക്–സയന്റിഫിക് വിദഗ്ധർ ശ്രമം തുടരുകയാണ്.
കിരൺ കുമാറിന്റെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എന്നിവരെ ഡിവൈഎസ് പി ഓഫിസിൽ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. കിരണും മാതാപിതാക്കളും പറഞ്ഞ മൊഴികൾക്കു സമാനമാണ് ഇരുവരുടെയും മൊഴി. കിരണിന്റെ അയൽവാസികളായ മൂന്നു പേരെയും ചോദ്യം ചെയ്തിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ വരുംദിവസങ്ങളിൽ വിളിച്ചുവരുത്തും. നിലമേലിലെ വീട്ടിലെത്തി വിസ്മയയുടെ മാതാപിതാക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. നിലവിലെ സംശയങ്ങൾക്ക് ഇതിനു മുമ്പ് സ്ഥിരീകരണം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണു പോലീസ്.