പത്തനംതിട്ട : മകളെ പീഡിപ്പിച്ച രണ്ടാനച്ഛന് 40 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കോഴഞ്ചേരി – കോയിപ്രം സ്വദേശി ഗോപാലകൃഷണനെയാണ് (56) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 40 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിൽ ജനിച്ച പതിനാലുകാരിയായ മകളെ ഇയാള്‍ നിരവധി തവണ ബലാൽസംഗം ചെയ്യുകയും പെൺകുട്ടി ഗർഭിണിയായി പ്രസവിക്കുകയും ചെയ്തു. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയും രണ്ടു സഹോദരൻമാരും പ്രതിയായ രണ്ടാനച്ഛനും കോയിപ്രം വില്ലേജിൽ വാടകക്ക് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം പ്രതി പെൺകുട്ടിയെ നിരവധി പ്രാവശ്യം ബലാൽസംഗം ചെയ്തുവെന്നും ഗർഭിണിയാക്കിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
ശരീരവേദനയ്ക്ക് ചികിത്സയ്ക്കായി പെൺകുട്ടി ആശുപത്രിയിൽ പോയപ്പോൾ ഗർഭിണിയാണെന്ന വിവരം ഡോക്ടർ മനസിലാക്കി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോഴഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീപ് ഖാനായിരുന്നു അന്വേഷണ ചുമതല.